ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പുതിയ എഫ്ഐആര്‍. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
പുതിയ എഫ്ഐആര്‍ പ്രകാരം കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന കേസിൽ സോണിയാ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. ഇവരെ കൂടാതെ സാം പിത്രോദയും മറ്റ് മൂന്ന് ആളുകളും പ്രതികളാണ്.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, യംഗ് ഇന്ത്യൻ, ഡോട്ടെക്സ് മർച്ചന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസാണ് കേസെടുത്തത്.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് സെക്ഷൻ 66(2) പ്രകാരം ഏതൊരു ഏജൻസിയോടും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യം രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും ആവശ്യപ്പെടാൻ ഇഡിക്ക് അധികാരമുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് ഡൽഹി പോലീസിന് കൈമാറിയിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ വിധി പറയുന്നത് ഡൽഹി കോടതി ഡിസംബർ 16ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ എഫ്ഐആർ. സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഈ കേസ് കൊണ്ടൊന്നും കോൺഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.